Pages

Wednesday, December 9, 2015

തെരുവ് നായ്ക്കൾ


തെരുവുനായ്ക്കളാണോർമ്മകൾ
ഏകാന്ത വീഥിയിൽ വാലാട്ടി പിറകെ വരും
നിർനിദ്രമാം  ഇരുൾ നിലങ്ങളിൽ
 കുരച്ചു ചാടും പുലരും വരെ

വഴിയറിയാതുഴറും കാട്ടുവഴികളിൽ
കടിച്ചു കീറും നിർദ്ദയം പ്രജ്ഞയെ
എങ്കിലും കൊല്ലാനാവില്ല
ആട്ടി അകറ്റാനുമാവില്ല

ഊട്ടാറുണ്ട് ഞാൻ പലപ്പോഴും
മുട്ടിയുരുമ്മാറുണ്ട് അവരെന്നെയും
തീരെ തനിച്ചാവും വിമൂക സന്ധ്യയിൽ
 മുറിവുകൾ നക്കിതുടക്കാറുണ്ടവ

അലഞ്ഞലഞ്ഞു കൂടണയുമ്പോൾ
ചുരുണ്ടുകൂടും കാൽക്കീഴിൽ
വിട്ടുപോകരുതെന്നെ പാതിവഴിയിൽ
വിടില്ല ഞാനും മൃതിയെത്തും വരെ

എല്ലാം മറന്നുറങ്ങുമ്പോൾ
ഉമ്മറപ്പടിക്കപ്പുറം
ഇരുളിൻ മറവിൽ
കാവലായുണ്ട് നീ .


Wednesday, December 2, 2015

നുറുങ്ങുകൾ-32

ഹൃദയം കൊണ്ടെഴുതിയ
ഒരു ചെറു വാക്കിൽ തൊടുമ്പോൾ
മൌനം കുടഞ്ഞെൻ മനം പായുന്നു
ഏകാന്തതയുടെ കടൽദൂരങ്ങൾക്കുമപ്പുറം
***************
പച്ചയായാലും 
കാവിയായാലും 
പെണ്ണെന്നു കേട്ടാൽ
 നീലയാവും
*****************

Tuesday, November 24, 2015

നുറുങ്ങുകൾ 31

അർത്ഥം
__________

അർത്ഥപൂർണമാണ്  മതങ്ങൾ
ഭണ്‍ഡാരങ്ങളിലാണെന്ന്  മാത്രം
*********
മതങ്ങൾ ഘോഷിക്കുന്ന സാരം
നവ മാനവികതക്ക് നിസ്സാരം
*********
വേദാര്ത്ഥം ഗ്രഹിക്കവേണ്ട
ഉരുക്കഴിച്ചാലേ  പുണ്ണ്യം
അർത്ഥം അറിയാൻ തുടങ്ങിയാൽ
കർത്താവുമായ് പിണങ്ങിടും
********
അര്ത്ഥമറിയാത്ത പൂജയാൽ
വ്യർഥമാകുന്നു ജീവിതം

Wednesday, November 11, 2015

നുറുങ്ങുകൾ 30

ലോകം ചൊവ്വയിൽ
വെള്ളം തിരയുന്നു
നമ്മൾ ചൊവ്വാദോഷം തീർക്കാൻ
കണിയാനെ തിരയുന്നു
**********

നയിച്ച്‌ നയിച്ച്‌ 
കുനിയാൻ വയ്യാതെ നേതാവ് 
കുനിഞ്ഞ് കുനിഞ്ഞ് 
നിവരാനാവാതെ ജനം


Sunday, November 1, 2015

ദൈവരാജ്യം


അവർ കറുത്ത മക്കളെ ചുട്ട് കൊല്ലുന്നു
പിന്നെ ദൈവനീതിക്കായ്  കൈ നീട്ടുന്നു
ഭൂമിയിൽ  സഹജീവിയുടെ കഴുത്തരിയുന്നു 
ആകാശത്തെ സ്വർഗ്ഗത്തിനായ് കാത്തിരിക്കുന്നു 
സ്ത്രീയെ മൃഗമായി പോലും കാണാത്തവർ 
മൃഗത്തെ ദേവിയായ് വാഴ്ത്തുന്നു 

ഞാൻ കുഞ്ഞുങ്ങളെ ചുട്ട് തിന്നാറില്ല 
ഒരു ദൈവത്തിൻറെ മുൻപിലും കൈനീട്ടാറുമില്ല 
ഇവിടെ ഞാൻ നരകമാക്കാറില്ല 
ഇതല്ലാതെ എനിക്കൊരു സ്വർഗ്ഗവുമില്ല 
സ്ത്രീകളാണ് എന്റെ നല്ല സുഹൃത്തുക്കൾ 
അവരെക്കാൾ വലിയൊരു ദേവിയുമെനിക്കില്ല 

എനിക്ക് കുമ്പിടാൻ യോഗ്യനായ ദൈവം 
ഇനിയും ഞാൻ സൃഷ്ടിക്കേണ്ടിയിരിക്കുന്നു 

Friday, October 23, 2015

കുരിശിൻറെ വഴി

നിൻറെ കുരിശാണ് ഞാൻ
നിതാന്തം നിന്നിൽ കാലം തറച്ചു വെച്ചത്
ഉടലുകൾ തമ്മിൽ ചേർത്തുനിർത്താൻ
കാരിരുമ്പാണിയുടെ  കൂര്ത്ത മുനകൾ മാത്രം

മാംസം തുളച്ചിറങ്ങും  ലോഹമൂർച്ചകൾ
എന്നിലെ കാണാക്കയങ്ങളിൽ നങ്കൂരമിടും
പകലറുതിയിൽ ശിരസ്സ്‌ താഴും
ഹൃദയത്തിൽ രക്തം നിറഞ്ഞു തൂവും
ചോരയിൽ കുളിച്ചു ഞാനും വിശുദ്ധനാവും

പ്രാണനൂർന്നു തീരും വരെ
നീ എന്നെ  പുണർന്നു നിൽക്കും
എന്നിൽനിന്ന് പറിച്ചെടുക്കുമ്പോൾ
എന്റെ ഏകാന്തത  നീ മാത്രമറിയും

ആരുമറിയാതെ  നാലാമത്തെ ആണി
നെഞ്ചിലെന്നും  ആഴ്ന്നിരിക്കും
മൂകമായ് രാവിൻ  മരുഭൂമി  താണ്ടും

നാളെ  നീ ഉയിർത്തെഴുന്നേൽക്കും
ഇനിയുമെന്നിൽ തറഞ്ഞു നിൽക്കാൻ









Tuesday, October 20, 2015

ആഭാസം *


ബുദ്ധൻ
വിഗ്രഹഭന്ജകൻ
അവൻ വിഗ്രഹമായ്
ഭഗവാനായ്
അവതാരമായ്

ഗുരു
പ്രതിഷ്ഠകൾ ഉപേക്ഷിച്ചവൻ
ഗുരു ദേവനായ്
പ്രതിഷ്ഠയായ്
ദൈവമായ്

അംബേദ്‌കറും  അയ്യപ്പനും
അയ്യങ്കാളിയും
ഇനിയും എത്രനാൾ മനുഷ്യരായിരിക്കും

മാർക്സ്  ഇവിടെ പിറക്കാതിരുന്നത്
മാർക്സിസത്തിന്റെ മഹാഭാഗ്യം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
* ആർഷ ഭാരത സംസ്കാരം




Friday, October 9, 2015

ശീർഷകമില്ലാതെ



ആൾകൂട്ടത്തിൽ
അരൂപിയാകുമ്പോഴും
ഞാനും   ആരെയും കാണുന്നില്ലല്ലോ
എന്ന് വേവലാതിപ്പെടുന്നു

മറ്റെവിടെയോ   മറ്റൊരു
ജീവിതമുണ്ടെന്ന സ്വപ്നം
മരിക്കുന്നനിമിഷത്തിലും
ഒരുപക്ഷെ അതങ്ങനെയാവാം

എകാകിയാകുവാനും
പരിശീലനങ്ങൾ ആവശ്യമുണ്ട്
 ശബ്ദമില്ലാതെചവയ്ക്കാൻ
പഠിക്കുന്നത് പോലെ
ബ്ലെയ്ഡിന്റെ    വായ്ത്തലയിൽ
ഇഴയുന്ന ഒച്ചിന്റെ ധ്യാനം

കാറ്റിൽ ചിന്നിച്ചിതറിയ മേഘം
ഓരോ തുള്ളിയിലും
ഒരു  കടൽ ഉള്ളിൽ  പേറുന്നു

ഒരുനാൾ അത് പെയ്തൊഴിയും
ഒരിലത്തുമ്പിൽ ഒരു മാത്ര തൂങ്ങി നിൽക്കും
ഒരു മാത്ര  ഭൂമി അതിൽ മുഖം നോക്കും
പിന്നെ പിടഞ്ഞ് മണ്ണിൽ
വീണ് പൊട്ടിച്ചിതറും







Monday, October 5, 2015

നുറുങ്ങുകൾ 29

ആഗ്രഹിക്കുന്നു
നേടുന്നു
വീണ്ടും ആഗ്രഹം തോന്നുന്നു
വീണ്ടും നേടുന്നു
പിന്നെയും  ആഗ്രഹം
പിന്നെയും നേട്ടം

പരിധിയില്ലാത്ത അസംബന്ധമാണ് ജീവിതം
 അശ്ലിലമായ ഫലിതവും

************
                            
മറ്റാരുടെയോ ജീവിതം
ജീവിച്ച് തീർക്കുമ്പോൾ
ലോകം നമുക്കെന്നും
പകരമില്ലാത്ത
പാകമാവാത്ത ഉടുപ്പാണ്


Thursday, September 24, 2015

നുറുങ്ങുകൾ 28

അറിയില്ല
എന്ന് പറയാൻ
അധികം പേർക്കും
അറിയില്ല
********

 എവിടെയാണെങ്കിലും
ഓർമ്മിക്കുന്നുവെന്നോർക്കാൻ
ഒരു ലൈക് മതി
ഡിസ് ലൈക്കെങ്കിലും
*********

രാവിന്റെ തണുത്ത 
വെയിലാണ് നിലാവ് 
ഇരുളിന്റെ കുളിരിലും 
ആര്ദ്രമാം സൂര്യ സ്പ്ര്ശം


Monday, September 14, 2015

ശീർഷകമില്ലാത്ത കവിതകൾ 1

കുഞ്ഞ് വിശന്ന്കരഞ്ഞ്
 തളർന്നുറങ്ങുമ്പോൾ
വറ്റിയ മുലയുമായ് അവളും
ഒഴിഞ്ഞ കീശയുമായ് അവനും

അത്താഴം കഴിഞ്ഞ്
സുഖനിദ്രക്കായ്‌
ഞാൻ അൽപ്പം
നടക്കാനിറങ്ങുമ്പോൾ

എവിടെയൊക്കെയോ അവർ
സ്വന്തം നിഴലിൽ
മുഖം കുനിച്ച്
കല്ലിച്ചിരിപ്പുണ്ടാകും

Friday, August 28, 2015

ഓണാഘോഷം



ഇന്ന്
ഓണം
ഹാപ്പി ഓണം
ഓണാശംസകൾ
സെയിം ടു  യു
താങ്ക് യു
പത്തു മണി
അത് കഴിഞ്ഞു
പിന്നെ
ഉച്ചക്ക് ഓണസദ്യ
തട്ടിവിട്ടു
ചവച്ചു തുപ്പിയ
ഓണ സ്മൃതികളും
ടീവി കണ്ടു
ശർദ്ദിക്കാൻ വരുന്നു
ഇനി ഒന്നുറങ്ങണം
രാത്രി ഡ്യൂട്ടിയുണ്ട് 

Monday, August 24, 2015

നുറുങ്ങുകൾ 27



ജീവിതം
മരണം
രണ്ടും അവസാനിക്കുന്നത്
പൂജ്യത്തിലാണ്
രണ്ടിനും പൊതുവായുള്ളതും
പൂജ്യം മാത്രം .
***********
പച്ചയായ ജീവിതമെന്ന്
പറയുന്നതെപ്പോഴും
തീരെ പച്ചയില്ലാത്ത
ജീവിതങ്ങളെയാണ്
***********


Monday, August 17, 2015

നുറുങ്ങുകൾ -26

ഇന്നലെകളെ മായ്ക്കാനാവില്ല
ഇന്നിനെ മാറ്റാനാവില്ല
നാളയെ അറിയാനുമാവില്ല
എങ്കിലും ജീവിതം
സ്വന്തമാണ് ,സ്വതന്ത്രവും

Wednesday, July 1, 2015

മേരി
____

മറിയം,
എന്‍റെ ദൈവത്തിന്
നിന്റെ മുഖമാണ്
കരുണയിലും വേദനയിലും നനുത്തത്
*****
പിതാവും
പുത്രനും
പരിശുദ്ധാത്മാവും
നീയെവിടെ?
*****
കുരിശില്‍ നിന്നിറക്കിയത്
നിന്‍റെ കൈകളിലേക്കാണ്
ഇത്രയും സ്നേഹാര്‍ദ്രമായ സമ്മാനം
സ്വന്തമായില്ല ആര്‍ക്കും ഇതുവരെ
*****
വിശുദ്ധമായ രഹസ്യമാണ് നീ
നിന്‍റെ നിഗൂഡതയുടെ മേലാണ്
ഞങ്ങളുടെ ഭാവനകളത്രയും
*****

Monday, June 22, 2015

Image result for pen and tea on table
പേന 
എന്റെ കഴുത്തിന് പിടിച്ചാണ്
നിന്റെ ആത്മപ്റകാശനം

ചായ 
പേര്  ഒന്നാണെങ്കിലും
ഒനന്  പോലെ മറ്റൊന്നില്ല

മേശ 
നാല്‌ കാലുണ്ടെങ്കിലും
ഇനിയും ഓടാൻ പഠിച്ചില്ല


Wednesday, May 6, 2015

 ബ്ലോഗില്‍ ഞാന്‍ എഴുതുന്ന കവിതകളില്‍ നിന്നുംതെരഞ്ഞെടുത്ത് നീര്‍മാതളം ബുക്സ് 'മറ്റൊരാള്‍'
എന്ന പേരില്‍ ഒരു സമാഹാരം പ്രസിദ്ധീകരിക്കുന്നു.
വയനാട് ജില്ലാ ലൈബ്രറി പുസ്തകോത്സവത്തില്‍
കവി പി.കെ. ഗോപി പ്രകാശനം ചെയ്യുന്നു
വേദി: ലളിത് മഹല്‍ ഓഡറ്റോറിയം-കല്‍പ്പറ്റ
സമയം: മെയ്‌ 12 , 4.30 p.m
പുസ്തകം സ്വീകരിക്കുന്നത്; ശ്രീ അമ്മദ്
കവിത പരിചയപ്പെടുത്തുന്നത്: പി.കെ. സുധീര്‍.
എല്ലാ സ്നേഹിതരും പങ്കെടുക്കുക
facebook ലുംബ്ലോഗിലും എനിക്ക് പ്രചോദനം പകര്‍ന്ന എല്ലാ സഹയാത്രികര്‍ക്കും
സ്നേഹപൂര്‍വ്വം
Like · Comment ·  · 3066

Friday, February 20, 2015

നുറുങ്ങുകൾ 25

ഏകാന്തത-
പെരുമഴച്ചാർത്തിലും
സ്ഫടിക മഴവള്ളികൾക്കിടയിൽ
മഴ നനയാത്തൊരിടം

പ്രണയം -
സ്വരരാഗധാരയുടെ
യതിയിൽ പൂക്കുന്ന
ഒരു മാത്രതൻ മൗനം

സാന്ത്വനം -
നട്ടുച്ച നെറുകയിൽ
 നീറിപ്പടരുമ്പോൾ
അറിയാതെ വന്നെന്നെ
തലോടും നിൻ  വിരലുകൾ

 

Friday, February 13, 2015

മറവിയുടെ സ്മാരകമാണ് ചരിത്രം .




മറവിയുടെ സ്മാരകമാണ് ചരിത്രം .

ഓർമ്മകളെ നിരോധിക്കുന്ന നിയമം കൊണ്ടാണ്
കാലം കയ്യാമം വെക്കപ്പെടുന്നത്
ചരിത്രത്തിലില്ലാത്തവരുടെ ചോര ചിതറിയാണ്
അക്ഷരങ്ങൾ മാഞ്ഞു പോകുന്നത്
വരികൾക്കിടയിൽ പുകയുന്ന മൌനം
മരിച്ചവരുടെ കേൾക്കാതെ പോയ വിലാപമാണ്‌

വിശ്വാസം കൊണ്ട് പറക്കുന്ന വിമാനത്തിൽ
കലയുടെ കുതിരകൾ കടൽ  കടക്കുന്നു
വീട്ടിലേക്ക് തിരിച്ചു വരുന്നത്
പർദ്ധയിലൊളിപ്പിച്ചു വെച്ച
മൂക്കും മുലയും ചെത്തിയ നീതി മാത്രം

നിശ്ശബ്ദമാക്കപ്പെട്ട തെരുവുകളിൽ
 ശാസ്ത്രപുരോഹിതർ കണ്ണുകെട്ടി
 നാളെയുടെ  രഥം വലിക്കും
വാനരന്റെ വാലുകൊണ്ട്
ഇന്നലെകൾക്ക് ഛായം പൂശും

പിഴുതെടുത്ത നാവുകൾ കൊണ്ട്
പാരമ്പര്യത്തിന് ബലിയൂട്ടുമ്പോഴും
ചിലത് ബാക്കിയാവുന്നു-
നാളെയുടെ വസന്തം തീർക്കാൻ
മൃതി മറന്ന സ്മൃതിയുടെ വിത്തുകൾ


 

Friday, January 16, 2015

സ്മരണ

ഇന്ദിരാജിയെ സ്മരിക്കുമ്പോൾ
സിക്കുകാരെ ഓർക്കരുത്‌
രാജിവ്ജിയെ സ്തുതിക്കുവാൻ
പേരറിവാളനെ അറിയരുത്
പ്രഭാകരനെ കൊണ്ടാടുമ്പോൾ
സിംഹളരെ മാത്രമല്ല
തമിഴരെയും കാണരുത്
സദ്ദാമിൻറെ വീരഗാഥയിൽ
ഇറാക്കിനെ മറക്കണം

നമോ നമ: പാടുവാൻ
ഓർമ്മ മാത്രം പോര
ബോധവും ഇല്ലാതാവണം
മറവിയുടെ മലമുകളിലാണ്
വാഴ്ത്തപ്പെടുന്നവരുടെ
ആരുഡങ്ങളധികവും 

Thursday, January 8, 2015

ഓർമ്മകുറിപ്പ്

ഓർമ്മകളുടെ
ഓർമ്മയാണ്‌ കവിത 
*****
ഓർമ്മയടെ 
പരിഭാഷയിൽ
വാക്കുകൾ
നിലവിളിക്കുന്നു
******
ഓർക്കുവാൻ ഏറേ
മരണങ്ങളുണ്ട്
മറക്കാൻ പഠിക്കുന്ന
ഓരോ ജീവിതത്തിലും
******
അവയവം
ദാനം ചെയ്യുംപോലെ
മരിക്കുമ്പോൾ
ഓർമ്മകൾ
ദാനം ചെയ്യാനാവുമോ ?
*******
 ആദ്യം പിരിയുന്നവരാണ്
ഓർമ്മകളിൽ
അവസാനമെത്തുക